Wednesday, January 19, 2011

'കുഞ്ഞൂഞ്ഞ് എന്ന ജോക്കര്‍ '



കേരള രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവും തമാശ കാണിക്കുന്നതാര് എന്ന് ചോദിച്ചാല്‍ ഒരു ശരാശരി മലയാളി എന്ത് പറയും ??

ടി കെ ഹംസയെന്നോ..ആര്യാടെനെന്നോ മറ്റോ അല്ലെ ? അതെ, അത് തന്നെ. അങ്ങിനെ പ്രസംഗങ്ങളില്‍ നര്‍മം ചാലിച്ചു സാധാരണ ജനത്തിന്റെ ആഴത്തിലിറങ്ങി കാര്യങ്ങള്‍ അവതരിപ്പിക്കുകയാണിവര്‍ ചെയ്യുന്നത്. വേദിയില്‍ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ മുതല്‍ യോഗം കഴിഞ്ഞു പോകും വരെ നമ്മുടെ കവിളുകളില്‍ പുഞ്ചിരി തങ്ങി നില്‍ക്കും. അത്ര ഉഷാറുണ്ട് ഈ കക്ഷികള്‍.

പക്ഷെ കഴിഞ്ഞ കുറെ ദിവസങ്ങളില്‍ 'വളരെ ഗൗരവത്തില്‍' കാര്യങ്ങള്‍ അവതരിപ്പിച്ചു കയ്യടി വാങ്ങുന്ന ഒരു പ്രമുഖനുണ്ട്. നമ്മുടെ പ്രതിപക്ഷ നേതാവ്. സാക്ഷാല്‍ ശ്രീമാന്‍ കുഞ്ഞൂഞ്ഞ്. കൂടെ നില്‍ക്കുന്നവര്‍ തന്നെ കയ്യടിക്കും. സന്തോഷത്തോടെ ചിരിക്കും. ആ ചിരിയുടെ അര്‍ഥം മനസ്സിലാകാതെ കുഞ്ഞൂഞ്ഞ് പിന്നെയും കസറും. ഒരു വര്‍ഷത്തെ മൂപ്പരുടെ പ്രസ്താവന നോക്കിയാല്‍ 'മണ്ടൂസ്' പടം പിടിക്കാന്‍ നടക്കുന്ന സംവിധായകന് സ്വന്തം കഥയില്‍ തന്നെ കാര്യം നടത്താം. കാസറഗോഡ് ഉപ്പളയില്‍ 'ജനസമുദ്രത്തില്‍' നിന്ന് ചെന്നിത്തല ആശാന്‍ വീശി കൊടുത്ത പതാക നെഞ്ചത്ത് വെച്ച് തുടങ്ങിയ യാത്ര. അന്ന് തുടങ്ങിയ വീശലാണ്. "തിരുവന്തപുരം എത്തുമ്പോള്‍...ഇവിടെ ഒരു മാറ്റം നിങ്ങള്ക്ക് കാണാം" എന്നാണ് ചെന്നിത്തല അനുഗ്രഹിച്ചത്. അത് കപ്പല് മുങ്ങിയ കഥ പോലെയായിത്തീരുമെന്നു ചെന്നി നായകന്‍ പോലും വിചാരിച്ചു കാണില്ല. ഉരുണ്ടുരുണ്ട്‌ പാതി വഴിയിലെത്തി. ദിവസവും പത്രസമ്മേളനം നടത്തും. പറയാന്‍ ഒരു വിഷയവുമില്ല. ഉള്ളത് വെച്ച് അങ്ങോട്ട്‌ കാച്ചും. ഭാഗ്യത്തിന് ശബരിമലയില്‍ പോവുന്ന അണ്ണന്മാര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. കേരളീയര്‍ ദുരന്തം കണ്ടു അന്തം വിട്ടു നിന്നു. ഇന്ത്യ തന്നെ വിറങ്ങലിച്ചു. മൂപ്പനുണ്ടോ കുലുങ്ങുന്നു. ഇതും സര്‍ക്കാരിന്റെ അലംഭാവം എന്ന് കാച്ചി. ജാഥ-യ്ക്ക് നാല് ദിവസം വിശ്രമം.

ഇതിനിടയില്‍ ഒരു സാഹിത്യ ശില്പശാല വെച്ചു. അബ്ദുള്ള കുട്ടിയുടെ ബുദ്ധിയാണ്. പണ്ട് സി പി എമ്മില്‍ നില്‍ക്കുമ്പോ 'ജയരാജേട്ടന്‍' പഠിപ്പിച്ചു കൊടുത്തതത്രേ. സകല ഗജ കേസരിമാരും അണി നിരന്നു. വീരനാണ് മുന്തിയവന്‍. ശില്പ ശാല കൊഴുത്തു. 'മാര്‍ക്സിസ്റ്റ്‌-കാരെ ഞങ്ങള്‍ക്കും നടത്താന്‍ പറ്റും' എന്ന ഭാവത്തില്‍ ഉമ്മന്‍ എഴുന്നേറ്റു സാഹിത്യം കലര്‍ത്തി രണ്ടു വീശു വീശി. ഇതിനടയില്‍ 'പാറക്കടവ്', വലതു സഹയാത്രികന്‍ എന്ന മുദ്രണം അഭിമാനമായി കൊണ്ട് നടക്കുന്ന പുള്ളിയാണ്. മൂപ്പര് ഉമ്മനെ നോക്കെ കാച്ചി. "വായന കൂടിയാല്‍ വിവരം കൂടും. കൂടുതല്‍ വായിക്കുന്നവര്‍ കൂടുതല്‍ എഴുതും. ഇങ്ങനെ എഴുതുന്നവര്‍ ഇപ്പോള്‍ എല്ലാം ഇടതു പക്ഷത്താണ്. അത് കൊണ്ട് കോണ്‍ഗ്രെസ്സുകാര്‍ക്ക് വായന ശീലം കൂടിയേ തീരൂ...". സംഭവം ആത്മാര്‍ഥമായി പറഞ്ഞെതെങ്കിലും ഉമ്മനെ നോക്കി പറഞ്ഞതിനാല്‍ ആ മുഖത്ത് എല്ലാ രസവും വിരിഞ്ഞു എന്നാണ് കോണ്‍ഗ്രസ്‌ സുഹൃത്തുക്കള്‍ പറഞ്ഞത്. ഒരു നിയമ ബിരുദ ധാരി അനിഭവിക്കുന്ന കഷ്ടങ്ങള്‍.

അങ്ങിനെ ജാഥ തള്ളി നീക്കുമ്പോള്‍ റോഡില്‍ മൊത്തം ഐസ് ക്രീമാണ്. അതാണ്‌ ഏറ്റവും വലിയ തമാശ. ഒന്നാമത്തെ കുഞ്ഞാലി സാഹിബിന്റെ പത്ര സമ്മേളനം കഴിഞ്ഞു. ചില സമയത്ത് കണ്ണുകള്‍ അടഞ്ഞു പോവുന്നതിനാല്‍ എല്ലാ ഭാഗവും കണ്ടില്ല. ''ഞാന്‍ എല്ലാ വേണ്ടാതീനവും ചെയ്തു പോയി'' എന്ന് കേട്ടു. ഉടന്‍ പ്രസ്താവിച്ചു കളഞ്ഞു. "കുഞ്ഞാലി..നിന്നെ സമ്മതിക്കണം. അഭിനന്ദനങ്ങള്‍. തെറ്റ് ഏറ്റു പറഞ്ഞല്ലോ. അത് മതി". ഇത് കഴിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അപ്പൊ സാഹിബ് തെറ്റ് ചെയ്തു എന്ന് കോണ്‍ഗ്രസ്‌ അംഗീകരിച്ച പോലെ ആയില്ലേ ?? ഞാനും അതില്‍ പെട്ടാലോ ? ഗൂഢാലോചന തന്നെ..വിട്ടു കൂടാ..രാവിടെ തന്നെ മാറ്റി പറയാം. എന്ത് പറഞ്ഞിട്ടും കാര്യമില്ല. വാര്‍ത്ത കേരളമുണ്ടോ ശ്രദ്ധിക്കുന്നു ? കുഞ്ഞന്‍ തന്റെ അവസാന അടവും പയറ്റി. പനി. ആശുപത്രിയില്‍ കയറി കിടക്കാം. എന്നാല്‍ പിന്നെ പേടിക്കണ്ടല്ലോ. ജാഥ തിരുവന്തപുരം പൂകുമ്പോള്‍ വി എസ മാറി ഉമ്മന്‍ വരും എന്ന പ്രതീക്ഷ പോയ പോയപ്പോള്‍ വന്ന 'പേടി പനിയാണ്' ഇതെന്ന് ജന സംസാരം. അതൊക്കെ വെറുതെ.

മലപ്പുറം ജാഥ തോന്നുമ്പോള്‍ നടത്താം. ഇപ്പോള്‍ ആ വഴി പോവുന്നത് ശരീരത്തിന് നന്നല്ല എന്ന് കോണ്‍ഗ്രസ്‌ വക ജ്യോത്സ്യന്‍ പ്രവചനം നടത്തിയത്രേ. പഞ്ചര്‍ മാറ്റി 'വീരന്‍' വീണ്ടും കൊടി കൊടുത്തു. ചെന്നിത്തല പോര. വീരന്റെ കൈ ഗുണം നോക്കി കളയാം. വീണ്ടും ഉഷാറായി വരാന്‍ ഒരു ഉഗ്രന്‍ പ്രസംഗം നടത്തി കളയാം. കുഞ്ഞൂഞ്ഞ് മൈക്ക് എടുത്ത് അലറി. വി എസ് തീരെ പോരാ..സ്മാര്‍ട്ട്‌ സിറ്റി നശിപ്പിച്ചില്ലേ ?? അതിനു സമാധാനം പറയണം. എന്തൊരു കാലക്കേട്‌. രണ്ടാം ദിവസം സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു കളഞ്ഞു. അടുത്ത മാസം പനി തുടങ്ങുമെന്നും പ്രഖ്യാപിച്ചു കളഞ്ഞു. ഇനി കരാറിനെ കുറ്റം പറഞ്ഞേക്കാം എന്ന് വിചാരിച്ചു രാവിലെ തന്നെ പത്ര സമ്മേളനം വിളിച്ചേക്കാം. "ഇത് ഞാന്‍ കൊണ്ട് വന്നതാണേ"...ഉമ്മന്‍ അലറി. ഇത് രണ്ടും രണ്ടു കരാരല്ലേ എന്ന് പത്ര പ്രവര്‍ത്തകര്‍. ഇത് ഇടതിന്റെ നേട്ടമല്ലേ എന്ന് എന്നും മറു ചോദ്യം. ആഹാ..അത്രയ്ക്കായോ? എന്തായാലും ഇത് ഞാന്‍ തന്നെ കൊണ്ട് വന്നതാ. പത്രക്കാര്‍ ചിരിക്കുമ്പോ കൂട്ടത്തില്‍ ഉമ്മനും ചിരിച്ചു.

ഇപ്പോഴും കുഞ്ഞൂഞ്ഞ് ഒന്ന് ഓര്‍ത്തു മാത്രമേ വേവലാതിപ്പെടുന്നുള്ളൂ.. "ഏത് ഏലസ്സ് വെച്ചു കെട്ടിയ കൈ കൊണ്ടാണ് ചെന്നി നായകന്‍ കൊടി എടുത്തു തന്നത്..?"



വി രജിത് കാടകം